2014, ജൂൺ 13, വെള്ളിയാഴ്‌ച

രാമുണ്ണി ക്വാര്‍ട്ടേര്‍സ് (സീസന്‍ 2)

ഞങ്ങള്‍ താമസിക്കുന്ന രാമുണ്ണി ക്വാര്‍ട്ടേര്‍സിന്‍റെ അടുത്തുള്ള ജനത ഹോട്ടലിന്‍റെ മുതലാളി ആണ് കരിം ഇക്ക. സത്യം പറഞ്ഞാല്‍ ഉസ്താദ്‌ ഹോട്ടല്‍ എന്ന ചിത്രത്തിലെ കരിം ഇക്കയെപോലെ ആണ് നമ്മുടെ കരിം ഇക്ക. ദോശ പറഞ്ഞാല്‍ കടല ഫ്രീ ആയി തരും, ഒരു കറി ചോദിച്ചാല്‍ രണ്ടെണ്ണം തരും. ഇക്കയ്ക് ഈ കച്ചവടം നഷ്ടമല്ലേ എന്നുവരെ തോന്നിപോകും. ഞങ്ങളുടെ മുറിയിലെ ഞാനുള്‍പടെ മൂനാളും ഇക്കയുടെ കടയിലെ പറ്റുകാരാണ്. ഞങ്ങളുടെ  താഴത്തെ ക്വാര്‍ട്ടേര്‍സിലുള്ള മെക്കാനിക്കല്‍ ടീംസ് ചെറിയ കട എന്ന് ഞങ്ങള്‍ വിളിക്കുന്ന കടയിലാണ് കഴിക്കാന്‍ കയറുന്നത്. അവര്‍ മൊത്തം നാല് പേര്‍ ഉണ്ട്. ഗായകനായ ശരത്, പണ്ടത്തെ തിരുവനന്തപുരം കോളേജിലെ പ്രൊഫസര്‍ ആയ നിസാം ഇക്ക, ഇക്കയുടെ വാലായ വാല് വാസു എന്ന അജിത്‌ കുരുവിള (കുരുവി) പിന്നെ ഇടക്ക് മാത്രം വരികയും ഉടനെ പോവുകയും ചെയ്യുന്ന തടിയന്‍ എന്നാ ഷെബിന്‍.

ഒരു രണ്ടാം ശനിയാഴ്ച, കരിം ഇക്ക കട തുറക്കാറില്ലാത്ത ദിവസം. ഞാനും താഴത്തെ ടീമ്സും കഴിക്കാനായി ഇറങ്ങി. ചെറിയ കടയില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ പ്രൊഫസര്‍ വേണ്ട എന്ന് പറഞ്ഞു. വാല്‍ അതേറ്റുപിടിച്ചു. പ്രൊഫസറിനെ കുറച്ചു ദിവസം മുന്‍പ് ആ കടക്കാര്‍ പറ്റിച്ചു എന്നതാണ് കാരണം. പൊറോട്ട എല്ലാ മലയാളിയുടെയും എന്ന പോലെ  പ്രൊഫസറിന്‍റെയും ഇഷ്ട ഭക്ഷണമാണ്. എന്തുണ്ട് കഴിക്കാന്‍ എന്ന് പ്രൊഫസര്‍ ഏതു കടയില്‍ കയറിയാലും ചോദിക്കും, അവസാനം പൊറോട്ട തന്നെ മേടിക്കും. പക്ഷെ കഴിഞ്ഞ ദിവസം ചെറിയകടക്കാര്‍ പ്രൊഫസറോട് പൊറോട്ട ഇല്ല എന്ന് പറയുകയും, തൊട്ടടുത്ത നിമിഷം വന്ന ഫിസിക്കല്‍ ഡിപാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്ക് പത്തിലധികം പൊറോട്ട കൊടുക്കുകയും ചെയ്തു (ആ സംഭവത്തിനു വാലും ഞാനും സാക്ഷിയാണ്). കരിം ഇക്കയും ചെറിയ കടയും ഇല്ല എങ്കില്‍ ഒരേ ഒരു കടയെ ബാക്കി ഉള്ളു. ഞങ്ങള്‍ അഞ്ച് പേരും അങ്ങോട്ടേക്ക് പോയി. കഴിക്കാന്‍ എന്തുണ്ട് എന്ന് ചോദിച്ചു. അവര്‍ പൂരി, ഉപ്പുമാവ്, ഇലയട എന്ന് പറഞ്ഞു. എല്ലാവരും എന്ത് വേണം എന്നാലോചിക്കാന്‍ തുടങ്ങി. എനിക്ക്‌ പൂരി  മതി എന്ന് പറഞ്ഞു. ബാക്കി ഉള്ളവര്‍ ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോഴേക്കും അവരുടെ മുന്നിലും പൂരി വന്നു. എന്തൊക്കെ കറി വേണം എന്നാ ആലോചനയായി പിന്നീട്. മുട്ട റോസ്റ്റ് മതിയെന്ന്‍ ഞാന്‍ പറഞ്ഞു. വീണ്ടും അവരുടെ ആലോചന മുടക്കി റോസ്റ്റ് മുന്നിലെത്തി. എല്ലാവരും ആലോചന നിര്‍ത്തി കഴിക്കല്‍ ആരംഭിച്ചു. വിശപ്പുള്ളത് കൊണ്ട് എന്‍റെ പ്ലേറ്റില്‍ ഉണ്ടായിരുന്ന പൂരി തീര്‍ന്നു. ഞാന്‍ ഒരെണം കൂടി വേണമെന്ന് പറഞ്ഞു. അവര്‍ എല്ലാവര്‍കും ഓരോന്ന് കൊണ്ടുവന്നു. ഇത്തവണ വിശപ്പുണ്ടോ, പൂരിയാണോ എന്നൊന്നും ആരും ചിന്തിച്ചില്ല, തന്നത്‌ മേടിച്ചു കഴിച്ചു.

ഞാനും താഴത്തെ ടീംസും ആയി ഓര്‍ക്കതക്കതായി പലതുമുണ്ടെങ്കിലും, ഈ  സംഭവം ഇന്നലെ എന്ന പോലെ എന്‍റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഈയവസരത്തിള്‍ ആ നാലു പേരെ കുറിച്ച് കുറച്ചു പറയണം എന്നുണ്ട്. ഷെബിനും ഞാനുമായി ചില (വളരെ കുറച്ച്) സാമ്യങ്ങളുണ്ട്. ഞങ്ങള്‍ രണ്ടാളും ബിട്ടെകക്കിന് കിട്ടിയ ഇന്‍ഫോസിസ് ജോലി ഉപേക്ഷിച്ചവരാണ്, രണ്ടു പേര്‍ക്കും ഇവിടെ ടി.സി.എസ്സില്‍ കിട്ടുകയും ചെയ്തു. രണ്ടു പേര്‍ക്കും ഏകദേശം ഒരേ തരാം പുസ്തകങ്ങളും ചലച്ചിത്രങ്ങലുമാണ് ഇഷ്ടം. അതു കൂടാതെ ശിഹാസ് ഭായ് (യഥാര്‍ത്ഥ പേര് : ശിഹാസ് മോന്‍) എന്ന് സ്വയം വിളിക്കുന്ന, എന്‍റെ കൂടെ ബിട്ടെക്കിന് പഠിച്ച ശിഹാസിന്‍റെ അയല്‍വാസിയുമാണ്‌. ഇന്‍ഫോസിസില്‍ വെച്ചു കാണേണ്ട ഞങ്ങള്‍ ഇവിടെ വെച്ചാണ്‌ കണ്ടു മുട്ടിയത്. ഞങ്ങളുടെ കൂട്ടത്തില്‍ പ്രൊഫസറിന്‍റെ മാത്രമേ കല്യാണം കഴിഞ്ഞിട്ടുള്ളു. പ്രൊഫസറുടെ വാക്കുകള്‍ അതേപടി അനുസരിക്കുമെങ്കിലും കുരുവി പാവമാണ്. പ്രൊഫസര്‍ കുരിവിയുടെ ഗുരുവും ഉപദേഷ്ടാവുമാണ്. രാവിലെ എല്ലാവരെയും പാട്ടു പാടി ഉണര്‍ത്തുക എന്നത് ഗായകന്‍റെ ഇഷ്ട വിനോദമായിരുന്നു.

ഷെബിന്‍ ബാങ്ക് ജോലി കിട്ടി മറ്റൊരു വഴിക്ക് പോയി. പ്രൊഫസറും ഗായകനും വല്ലപോഴുമേ വരാറുള്ളൂ. കുരുവി മാത്രമേ സ്ഥിരമായി ഇവിടെയുള്ളൂ. സ്ഥിരം എന്ന് പറയുമ്പോള്‍ മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ എല്ലാവരും അവരുടെതായ വഴിയിലേക്ക് തിരിയുകയാണ്. അവസാന കോളേജ് ദിനങ്ങള്‍...

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ